Thursday, July 31, 2008

മതാത്മകത vs ആത്മീയത..Religiosity & Spirituality..

Religiosity= മതാത്മകത
Spirituality=ആത്മീയത്.
മതാത്മകത എന്നാല്‍ ആചാരങ്ങളീലൂടെ മാത്രം അധിഷ്ടീതമായ ദൈവീകത..ഇവിടെ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ദൈവത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള ശ്രമം. മതാത്മകതയില്‍ നാം, നമ്മുടെ ഇഷ്ടങ്ങള്‍ കേന്ദ്രബിന്ദുവിലും ദൈവത്തെ പെരിഫറിയിലും നിര്‍ത്താന്‍ ശ്രമിക്കുന്നു.അവനവന്റെ ആവശ്യങ്ങള്‍ നേടീയെടൂക്കാനും അവന്റെ തന്റെ നിലനില്പിനും ഒരു സോഷ്യല്‍ ഐഡന്റിറ്റിക്കും മാത്രം വേണ്ടിയുള്ള ആത്മീയത...ഇവിടെ അവനവന്റെ ദൈവത്തെ സംരക്ഷിക്കുവാനുള്ള വ്യഗ്രത കാട്ടുന്നവരെയാണ് കാണുക.

സ്പിരിച്വാലിറ്റി അല്ലെങ്കില്‍ ആത്മീയത എന്നാല്‍ ദൈവവുമായി അതോടോപ്പം മനുഷ്യനുമായും ഏകീഭവിച്ച് ജീവിക്കുക എന്നര്‍ത്ഥം.ഇവിടെ ദൈവഹിതത്തിന് കീഴ്വഴങ്ങാന്‍ സന്നദ്ധനാകുന്ന മനുഷ്യനെയാണ് കണ്ടെത്തുക..ജീവിതം നമുക്ക് എപ്രകാരം നല്‍കപ്പെട്ടിരിക്കുന്നുവോ അതേപടി നമ്മുടെ സാഹചര്യങ്ങളെ ചുറ്റുപാടൂകളെ ,എല്ലാം ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ച് സംതൃപ്തിയോടെ ജീവിക്കാനാവുന്ന അവസ്ഥ..ഇവിടെ ദൈവമാണ് കേന്ദ്രബിന്ദു..നമ്മള്‍ അവനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു..
കൂടൂതല്‍ പേരും റിലീജിയസ് ആണ് പക്ഷേ സ്പിരിച്യുല്‍ അല്ല.
മനുഷ്യന് മൂന്ന് തരം ബന്ധങ്ങളാണ് ‍ ഉള്ളത്.
ഒന്നാമത് ദൈവവുമായി,
രണ്ടാമത് സഹജരുമായി,
മൂന്നാമത് ഭൂമിയുമായി..

യഥാര്‍ത്ഥ ആത്മീയതയില്‍ ഈ മൂന്നു ബന്ധങ്ങളും ആരോഗ്യപരമായി തുടരാനാകും..ദൈവവുമായി നമുക്കുള്ള ബന്ധം ശരിയായിട്ടാണെങ്കില്‍ മനുഷ്യരുമായും നമ്മള്‍ വസിക്കുന്ന ഭൂമിയുമായും നമുക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടാകും..ഈ മൂന്നു ബന്ധങ്ങളും സംതുലനാവസ്ഥയില്‍ നിലനിന്നെങ്കിലേ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിയുകയുള്ളൂ..
ജീവിതത്തിലെ ചെറൂതും വലുതുമായ ഓരോ കാര്യങ്ങളീലും ദൈവഹിതം അന്വോഷിക്കുകയാണ് യഥാര്‍ത്ഥ ആത്മീയത..അല്ലാതെ എന്തിനും ഏതിനും നിഷേധിക്കുകയും പ്രധിഷേധിക്കുകയും പരാതിപ്പെടൂകയും ചെയ്യുമ്പോള്‍ നമുക്ക് നമ്മില്‍ തന്നെ തൃപ്തിപ്പെടാനാകാതെ പോകുന്നു..ഒപ്പം നമുക്കു ചുറ്റുമുള്ളവരിലേക്കും നമ്മുടെ നിഷേധാവസ്ഥ പകരുകയും ചെയ്തു കൊണ്ട് അസംതൃപ്തരാകുന്നു നമ്മള്‍..

ബൈബിളീല്‍ ഒരു ഉപമ പറയുന്നുണ്ട് ക്രിസ്തു..പരീശനും ചുങ്കക്കാരനുംകൂടി പ്രാര്‍ത്ഥിക്കാന്‍ പോയ കഥ.. എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്ന പരീശന്‍ പ്രാര്‍ഥിക്കുന്നത് ഇങ്ങനെയാണ്..“ ദൈവമേ ഞാന്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു.ദശാംശം കൊടൂക്കുന്നു,ഞാന്‍ അക്രമികളും, നീതിരഹിതരും, വ്യഭിചാരികളുമായ മറ്റു മനുഷ്യരെ പോലെയോ ഈ നില്‍ക്കുന്ന ചുങ്കക്കാരനെ പോലെയോ അല്ല എന്നതില്‍ നിനക്കു നന്ദി..’‘ അയാള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെങ്കിലും സ്വയം നീതീകരിക്കുകയാണ്.അനുഷ്ഠാനങ്ങള്‍ പാലിക്കുകയും എന്നാല്‍ മനുഷ്യനില്‍ നിന്നു മുഖം തിരിച്ചു നില്‍ക്കുകയും ചെയ്യുന്ന പരീശന്‍ മതാത്മകനായ മനുഷ്യനാണ്. ദൈവത്തിന്റെ പേരില്‍ സഹ ജീവികളെ കൊല്ലുകയും അക്രമം കാട്ടുകയും ചെയ്തു കൊണ്ട് തങ്ങള്‍ഊടെ തന്നെ ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുവരെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടൂം..
എന്നാല്‍ ചുങ്കക്കാരനാകട്ടെ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.’ദൈവമേ ഞാന്‍ പാപിയായ മനുഷ്യന്‍, നിന്റെ മുഖത്തേക്ക് നോക്കുവാന്‍ പോലും എനിക്കു ധൈര്യമില്ല.എന്നില്‍ കനിയണമേ’‘ എന്നു പ്രാര്‍ത്ഥിച്ചു.
ഇവരില്‍ രണ്ടാമന്റെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിച്ചത്..ഈ ചുങ്കക്കാരനെ പോലെ തങ്ങളെതന്നെ എളീമപ്പെടൂത്തുകയും സഹജരെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആത്മീയത വെളീപ്പെടൂന്നത്..

Saturday, March 29, 2008

ചുവരുകള്‍ക്കുള്ളീല്‍ തളയ്ക്കാനാവില്ല ദൈവചൈതന്യത്തെ..

വിശ്വകവി രവീന്ദ്ര നാഥ് ടാഗോര്‍..ഗീതാഞ്ജലി

വാതിലടച്ച് ഈ ക്ഷേത്രത്തിന്റെ ഇരുണ്ട കോണില്‍ നിങ്ങളാരെ പൂജിക്കുന്നു?

കണ്ണൂ തുറന്നു നോക്കൂ..ദൈവം നിങ്ങളുടേ മുമ്പിലില്ല.

അവന്‍ അദ്ധ്വാനിച്ച് ഭൂമി കിളയ്ക്കുന്നവന്റെ കൂടേയാണ്.

കോടികള്‍ മുടക്കി ആകാശഗോപുരങ്ങള്‍ പോലെയുള്ള ദേവാലയങ്ങള്‍ പണീതുയര്‍ത്തിയിട്ട് നാം ആര്‍പ്പുവിളീക്കുകയാണ്..ക്രിസ്തു ഇവിടെ, ക്രിസ്തു അവിടെ,ഇവിടെവന്നാല്‍ ശാന്തി, അവിടെ ചെന്നാല്‍ അശാന്തി എന്നൊക്കെ..

ഇല്ല, വിശ്വസിക്കരുത് നിങ്ങള്‍..ആ മലയിലോ ഈ മലയിലോ അല്ല ദൈവത്തെ ആരാദിക്കേണ്ടതെന്നവന്‍ ദാഹജലത്തിനായ് വന്നവളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങളുടെ ഉള്ളീള്‍ ത്തന്നെയുണ്ടവന്‍..ശാന്തിയായ്, സ്നേഹമായ്, ഇളംകാറ്റായ്, കണ്ണീര്‍ മഴയായ് നിങ്ങളെ തലോടിക്കൊണ്ട്..

കേള്‍ക്കുന്നില്ലെ അവന്റെ മൃദുമന്ത്രണം..കാതുകളെ തുറക്കുക, കണ്ണുകളെ പ്രകാശിപ്പിക്കുക, സഹോദരനിലേക്കു നോക്കുക, അവനിലും നിന്നിലും കുടിയിക്കുന്ന ചൈതന്യം ഒന്നു തന്നെയാണെന്നു തിരിച്ചറിയുക...

എന്തിനു വേണ്ടിയാണീ മത്സരങ്ങള്‍? നിന്റെ സഭ, എന്റെ സഭ, നിന്റെ പാരമ്പര്യം, എന്റെ പാരമ്പര്യം, നിന്റെ സ്വത്തുക്കള്‍, എന്റെ സ്വത്തുക്കള്‍ എന്നൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങുന്നത് ആര്‍ക്കു വേണ്ടി? എല്ലായിടവും വിനയാന്വിതനായി, എല്ലാകളികളീലും തോറ്റവനെ പോലെ കൂകി വിളീക്കപ്പെട്ട് അപമാനിതനായി ശരീരം മുഴുവന്‍ ചതച്ചരയ്ക്കപ്പെട്ടവനായി കൈകള്‍ രണ്ടു വിരിച്ചു നില്‍ക്കുന്നവനായ ക്രിസ്തുവിനു വേണ്ടിയോ? അതോ നമ്മുടെ അല്ലെങ്കില്‍ മറ്റൊരുവന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയോ?

എവിടെയെങ്കിലും ആരെങ്കിലും ജയിക്കണമെങ്കില്‍ മറ്റൊരിടത്ത് അപരന്‍ തോല്‍പ്പിക്കപ്പെടണം..ഇത് യാഥാര്‍ത്ഥ്യമാണ്..സഹോദരന്റെ തോല്‍ വിയുടെ കണ്ണീരിന്റെ, ദുഖത്തിന്റെ മുകളില്‍ ചവിട്ടി നിന്നേ നമുക്കു വിജയം ആഘോഷിക്കാനാവൂ..മത്സരങ്ങള്‍ എപ്പോഴും സന്തോഷത്തിന്റെയൊപ്പം അപരന്റെ കണ്ണീരിന്റെ നനവു കൂടി ചേര്‍ന്നതാണെന്നത് വിസ്മരിക്കാതിരിക്കുക..

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തേയും..